Fact Check: തീവ്ര ഹിന്ദുത്വവാദിക്കൊപ്പം എം.സ്വരാജ്? ഈ ചിത്രം വ്യാജം

സിപിഎം നേതാവ് എം.സ്വരാജിനെതിരെ തുടർച്ചയായ വ്യാജ പ്രചരണങ്ങളുമായി ജമാഅത്തെ – ലീഗ് – കോൺഗ്രസ് സഖ്യം. തീവ്ര ഹിന്ദുത്വവാദിയായ പ്രതീഷ് വിശ്വനാഥിനൊപ്പം സ്വരാജ് ഇരിക്കുന്ന തരത്തിലൊരു ചിത്രമാണ് ഇപ്പോൾ ജമാഅത്തെ മുന്നണി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. എന്താണ് ഇതിന്റെ വസ്തുത?

പ്രതീഷ് വിശ്വനാഥിനൊപ്പം എം.സ്വരാജ് ഇരിക്കുന്ന തരത്തിലുള്ള ഈ ചിത്രം വ്യാജമാണ്. എഐ നിർമിത ചിത്രം ഒറിജിനൽ ആണെന്ന തരത്തിലാണ് ജമാഅത്തെ മുന്നണി പ്രചരിപ്പിക്കുന്നത്. തൊട്ടുപിന്നാലെ ദേശാഭിമാനിയുടെ കാർഡ് എന്ന നിലയിൽ മറ്റൊരു വ്യാജ പ്രചരണവും ജമാഅത്തെ മുന്നണി പുറത്തിറക്കി. ‘പ്രതീഷ് വിശ്വനാഥ് തന്നെ കാണാൻ വന്നത് സൗഹൃദത്തിന്റെ പേരിൽ. അത് വിവാദമാക്കേണ്ട കാര്യമില്ല’ എന്ന് എം.സ്വരാജ് പറഞ്ഞതായാണ് ദേശാഭിമാനിയുടെ കാർഡിലുള്ളത്. എന്നാൽ ഈ കാർഡും വ്യാജമാണ്.

വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് എം.സ്വരാജിന്റെ തീരുമാനം. സംഘപരിവാരത്തിന്റെ വ്യാജ പ്രചരണവും വ്യക്തിഹത്യാ ശൈലിയും ലീഗിലെ ജമാഅത്ത് വിഭാഗവും വള്ളിപുള്ളി തെറ്റാതെ പിന്തുടരുകയാണെന്നും സ്വരാജ് വിമർശിച്ചു.
എം.സ്വരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂർണരൂപം
വർഗീയതക്ക് ഒരേ മനസ്, പല വേഷം.
വർഗ്ഗീയത പല വേഷങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴും ഒരേ രീതികൾ അവലംബിക്കുന്നത് പുതിയ കാര്യമല്ല. വ്യക്തിഹത്യയും നുണ പ്രചാരണവും അസഭ്യ വർഷവും എല്ലാ വിഭാഗം വർഗ്ഗീയവാദികളുടെയും ഇഷ്ട ശൈലിയാണ്.
കുറച്ചു നാളായി എന്നെ ഹിന്ദുവർഗ്ഗീയ വാദിയായി ചിത്രീകരിക്കാൻ ജമായത്ത് കേന്ദ്രങ്ങളും ലീഗിലെ ജമായത്ത് വിഭാഗവും ഓവർ ടൈം ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. അതിന് മുമ്പ് എന്നെ മുസ്ലിം വർഗ്ഗീയവാദികളുടെ ആളായി ചിത്രീകരിച്ച് വ്യക്തിഹത്യ നടത്തിയത് സംഘപരിവാരമായിരുന്നു. ഇരുവർഗ്ഗീയതയും ഒരുപോലെ എന്നെ ആക്രമിക്കുന്നതിൽ സന്തോഷമേയുള്ളു.
ഒരു വർഗ്ഗീയവാദി എന്നെ സന്ദർശിച്ചത് സൗഹൃദം കൊണ്ടാണെന്നും അത് വിവാദമാക്കരുതെന്നും ഞാൻ പറഞ്ഞതായി എന്റെ ചിത്രം വെച്ച് ‘ദേശാഭിമാനി’യുടെ പേരിൽ വ്യാജ കാർഡ് ഉണ്ടാക്കിയാണ് ഇപ്പോഴത്തെ നുണപ്രചാരണം. വെള്ളം ചേർക്കാത്ത ഇത്തരം കള്ളങ്ങളാണ് വർഗ്ഗീയവാദികളുടെ ആയുധം.
ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ വഴി മാത്രമല്ല ലീഗിലെ ജമായത്ത് വിഭാഗത്തിലെ പലരും സ്വന്തം ഫേസ്ബുക്ക് അക്കൗണ്ട് വഴിയും ഈ നുണ പ്രചരിപ്പിക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ പഞ്ചായത്ത് മെമ്പറും മീഡിയാവൺ അക്കാദമിയിൽ നിന്നുള്ള ആളെന്ന് പ്രൊഫൈലിൽ വെളിപ്പെടുത്തിയ ആളും വെൽഫെയർ പാർട്ടി വക്താവിനെ പോലെ നവമാധ്യമങ്ങളിൽ ഇടപെടുന്നയാളുമെല്ലാം ഉണ്ട്. കോൺഗ്രസിലെ ഒരു വിഭാഗവും നുണപ്രചരണത്തിൽ മുന്നിലുണ്ട്
ചുരുക്കിപ്പറഞ്ഞാൽ സംഘപരിവാരത്തിന്റെ വ്യാജ പ്രചരണവും വ്യക്തിഹത്യാ ശൈലിയും ലീഗിലെ ജമായത്ത് വിഭാഗവും വള്ളിപുള്ളി തെറ്റാതെ പിന്തുടരുന്നു എന്നു സാരം. ‘ദേശാഭിമാനി’യുടെ പേരിൽ നിരവധി വ്യാജ കാർഡുകൾ നിർമിച്ച് പ്രചരിപ്പിക്കുന്നത് ഇക്കൂട്ടർ പതിവാക്കിയിരിക്കുകയാണ്. ഇത്തരം വ്യാജപ്രചരണങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും..
സ്വയം കോമാളിയാണെന്ന് മനസിൽ ഉറപ്പിച്ചുകഴിഞ്ഞാൽ പറന്ന് തൂറ്റിയാലും ഒരു ഉളുപ്പും കാണില്ല