യുഡിഎഫ് സർക്കാർ കെട്ടിട പെർമിറ്റ് ഫീസ് വർധന പിൻവലിച്ചെന്ന് വ്യാജ പ്രചരണം

സംസ്ഥാനത്തെ കെട്ടിട പെർമിറ്റ് ഫീസ് വർധന യുഡിഎഫ് സർക്കാർ മുൻകാല പ്രാബല്യത്തോടെ പിൻവലിച്ചതായി സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണം. കോൺഗ്രസ്, ലീഗ് അനുകൂലികൾ സമൂഹമാധ്യമങ്ങളിലൂടെ ഇതുമായി ബന്ധപ്പെട്ട വ്യാജ പോസ്റ്റർ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
2022-26 കാലയളവിൽ വീടുകൾക്കു പെർമിറ്റ് എടുത്തവരെല്ലാം അടച്ച മുഴുവൻ തുകയും ഈ മാസം 26 മുതൽ പഞ്ചായത്തുകളിൽ അപേക്ഷിച്ചാൽ തിരികെ ലഭിക്കുമെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്ററിൽ പറഞ്ഞിരിക്കുന്നത്. തദ്ദേശവകുപ്പ് മന്ത്രി കെ.എം.ഷാജിയുടെ ചിത്രവും ഇതിൽ കാണാം. ഇത് വ്യാജമാണെന്ന് തദ്ദേശ വകുപ്പ് തന്നെ സ്ഥിരീകരിച്ചു.

FAKE POSTER
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റ് സന്ദർശിച്ചപ്പോഴും ഇങ്ങനെയൊരു ഉത്തരവ് തദ്ദേശ വകുപ്പ് പുറത്തിറക്കിയതായി കാണാനില്ല. കെട്ടിട പെർമിറ്റ് ഫീസ് വർധന മുൻകാല പ്രാബല്യത്തോടെ പിൻവലിച്ചുവെന്ന പ്രചരണം വ്യാജമാണെന്നും ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയിട്ടില്ലെന്നും തദ്ദേശ വകുപ്പ് വ്യക്തമാക്കി. തെറ്റായ പ്രചാരണം നടത്തുന്നതിനെതിരെ സൈബർ സെല്ലിൽ പരാതി നൽകുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.