‘എൽഡിഎഫ് വന്നപ്പോഴും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകിയിട്ടുണ്ട്’; കോൺഗ്രസുകാർ പറയുന്നതിൽ യാഥാർഥ്യമുണ്ടോ?

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നിട്ട് ഒരാഴ്ച കഴിഞ്ഞു. എന്നാൽ കോൺഗ്രസിന് ഇതുവരെ മുഖ്യമന്ത്രിയെപ്പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിനു ശേഷം മാത്രമേ മന്ത്രിസഭ രൂപീകരിക്കാനും കഴിയു. ഇത്തരം രാഷ്ട്രീയ സാഹചര്യങ്ങൾ നിലനിൽക്കെ സിപിഎമ്മിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് വലതുപക്ഷ സോഷ്യൽ മീഡിയ ഹാൻഡിലുകൾ പ്രചരിപ്പിക്കുന്നത്. വ്യാജപ്രചാരണത്തിലൂടെ കോൺഗ്രസ്സിലെ തർക്കങ്ങൾക്ക് ഒരു പുകമറ സൃഷ്ടിക്കാനാണ് പല ഹാൻഡിലുകളും കിണഞ്ഞു ശ്രമിക്കുന്നത്.
നിലവിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകളുമായി ബന്ധപ്പെട്ട് കോൺഗ്രസ്സിലും യുഡിഎഫിലും നടക്കുന്ന തമ്മിലടിയെ ന്യായീകരിക്കാൻ
എൽഡിഎഫ് കാലത്തും ഇങ്ങനെയായിരുന്നു എന്ന തരത്തിലുള്ള പ്രചാരണമാണ് നടക്കുന്നത്. പിണറായി സർക്കാർ അധികാരത്തിൽ വന്ന 2016- ലും എൽഡിഎഫിന് തുടർഭരണം ലഭിച്ച 2021- ലും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ വൈകിയെന്നാണ് പ്രചാരണം. യുഡിഎഫിനെ വെളുപ്പിക്കാൻ ഈ വ്യാജ പ്രചരണത്തിൽ മാധ്യമ പ്രവർത്തകരും രാഷ്ട്രീയ നിരീക്ഷകരും പങ്കാളികളാകുന്നതിനു എതിരെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടതു ഹാൻഡിലുകളും രംഗത്ത് എത്തിയിട്ടുണ്ട് .
എന്താണ് യാഥാർഥ്യം ?
2016 മെയ് 16 ന് ആയിരുന്നു സംസ്ഥാനത്ത് അന്നത്തെ തെരഞ്ഞെടുപ്പ് നടന്നത്. ഫലപ്രഖ്യാപനം വന്നത് മെയ് 19 നും. തൊട്ടടുത്ത ദിവസം( മെയ് 20 ന്) പിണറായി വിജയനെ മുഖ്യമന്ത്രിയായി ഇടതുപക്ഷം പ്രഖ്യാപിച്ചു. 25ന് മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അതായത് തെരഞ്ഞെടുപ്പ് ഫലം വന്ന് ഏഴാം ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു, മന്ത്രിസഭയും രൂപികരിച്ചു.
എന്നാൽ തൊട്ടടുത്ത തിരഞ്ഞെടുപ്പിന്റെ സാഹചര്യം വ്യത്യസ്തമായിരുന്നു .
2021 മെയ് രണ്ടിനാണ് തെരഞ്ഞെടുപ്പ് ഫലം വന്നത്. മെയ് 20ന് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.അന്ന് സർക്കാകർ രൂപീകരിക്കാൻ വൈകിയത്തിനു വില്ലനായത് പാർട്ടിയിലെ തമ്മിലടി ആയിരുന്നില്ല മറിച്ചു കോവിഡ് പ്രതിസന്ധിയായിരുന്നു. കോവിഡ് നിയന്ത്രണം നിലനിൽക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. ദിവസങ്ങൾക്കുള്ളിൽ അതായത് മെയ് എട്ടിന് കേരളത്തിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. എട്ടു ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ക്ഡൗൺ പിന്നീട് കോവിഡ് വ്യാപിച്ചതോടെ നീട്ടേണ്ടി വന്നു. പിന്നീട് കോവിഡ് പ്രോട്ടോകോൾ പാലിച്ച് മെയ് 20ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പിണറായി വിജയൻ വീണ്ടും കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ ചൊല്ലി എൽഡിഎഫിലോ സിപിഎമ്മിലോ ഒരു എതിരഭിപ്രായവും ഉണ്ടായിരുന്നില്ല.